പിതൃസഹോദരൻ്റെ കൂടെ


പിതാമഹന്റെ വിയോഗത്തിനു ശേഷം പിതൃസഹോദരന്‍ അബൂ ഥാലിബിന്റെ സംരക്ഷണത്തിലാണ് മുഹമ്മദ് വളര്‍ന്നത്. തനിക്കു ശേഷം ഈ ബാലനെ ഏറ്റെടുത്തു സംരക്ഷിക്കണമെന്ന് നേരത്തെത്തന്നെ അബ്ദുല്‍ മുത്ത്വലിബ് അദ്ദേഹത്തോട് വസ്വിയ്യത്ത് ചെയ്തിരുന്നു. പിതാവിനെപ്പോലെ അബൂ ഥാലിബും ബാലനെ ആദരവോടെ വളര്‍ത്തി. സ്വന്തം സന്താനങ്ങളെക്കാള്‍ പരിഗണനയും ബഹുമാനവും കൊടുത്തു. ഏതു കാര്യത്തിലും അവരെ മുന്തിച്ചു.
അബൂ ഥാലിബ് പൊതുവെ വലിയ ധനികനായിരുന്നില്ല. പലപ്പോഴും ദാരിദ്ര്യം പിടികൂടുമായിരുന്നു. പക്ഷെ, ഈ അല്‍ഭുത ബാലന്റെ സാന്നിധ്യം അദ്ദേഹത്തിന്റെ കുടുംബത്തില്‍ ഐശ്വര്യം നല്‍കി. സമൃദ്ധിയും ക്ഷേമവും വര്‍ദ്ധിപ്പിച്ചു. ഇക്കാലത്ത് ഖുറൈശികള്‍ ശക്തമായൊരു ക്ഷാമത്തിന്റെ പിടിയിലകപ്പെടുകയുണ്ടായി. ജീവിതം ദുസ്സഹമായപ്പോള്‍ അവര്‍ തങ്ങളുടെ നേതാവ് അബൂ ഥാലിബിനടുത്തുവന്ന് കാര്യം ബോധിപ്പിച്ചു. അദ്ദേഹം തന്റെ വീട്ടിലെ അല്‍ഭുത ബാലനെക്കൊണ്ട് മഴയെ തേടി. താമസിയാതെ ശക്തമായ മഴ വര്‍ഷിക്കുകയും മലഞ്ചരുവുകള്‍ നിറഞ്ഞുകവിയുകയും ചെയ്തു. ഉമ്മു ഐമന്‍ പറയുന്നു: ഇക്കാലത്തെല്ലാം അവര്‍ വളരെ വലിയ അച്ചടക്കത്തോടെയാണ് കഴിഞ്ഞിരുന്നത്. ചെറുപ്പത്തിലോ വലുപ്പത്തിലോ അവര്‍ ഒരിക്കല്‍പോലും  ദാഹത്തെയോ വിശപ്പിനെയോ കുറിച്ച് ഒരു ആവലാതിപോലും പറഞ്ഞിരുന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ