നെഞ്ച് പിളര്‍ത്തല്‍ സംഭവം


നബി ഹലീമാ ബിവിയുടെ വീട്ടില്‍ താമസിച്ചുകൊണ്ടിരിക്കുന്ന കാലം ഒരു അല്‍ഭുത സംഭവമുണ്ടായി. ഒരിക്കല്‍ മുലകുടി ബന്ധത്തിലെ സഹോദരന്‍ അബ്ദുല്ലയുമൊത്ത് പ്രവാചകന്‍ വീടിനു പിന്നില്‍ ആടുകളെ മേക്കുകയായിരുന്നു. പെട്ടെന്ന് രണ്ടാളുകള്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ കുഞ്ഞിന്റെ നെഞ്ചു പിളര്‍ത്തുകയും അതില്‍നിന്നും ഒരു സാധനം പുറത്തെടുത്ത് കഴുകി ശുദ്ധിയാക്കി തല്‍സ്ഥാനത്തുതന്നെ നിക്ഷേപിക്കുകയും ചെയ്തു. ശേഷം, അവര്‍ അപ്രത്യക്ഷരായി. ഇതുകണ്ട അബ്ദുല്ല ഓടിച്ചെന്ന് മാതാപിതാക്കളോട് കാര്യം പറഞ്ഞു. അവര്‍ വന്നപ്പോഴേക്കും എല്ലാം സംഭവിച്ചുകഴിഞ്ഞിരുന്നു. അവര്‍ പ്രവാചകരോട് കാര്യം തിരക്കി. പ്രവാചകന്‍ നടന്നതെല്ലാം വിവരിച്ചുകൊടുത്തു. പക്ഷെ, അവര്‍ക്ക് കാര്യം മനസ്സിലായിരുന്നില്ല. വല്ല പൈശാചിക ഇടപെടലുമാണോ എന്നതായിരുന്നു അവര്‍ക്കുള്ളിലെ ഭീതി. താമസിയാതെ അവര്‍ കുഞ്ഞുമായി വീണ്ടും ഉമ്മയുടെ മുമ്പിലെത്തി. നടന്നതെല്ലാം വിവരിച്ചുകൊടുത്തു. ആമിന ഹലീമയെ സമാധാനിപ്പിച്ചു. ഈ കുഞ്ഞിന്റെ കാര്യത്തില്‍ പിശാചിന് യാതൊന്നും ചെയ്യാന്‍ സാദിക്കില്ലെന്നും വന്നത് അല്ലാഹുവിന്റെ മാലാഖമാരായിരിക്കുമെന്നും അവര്‍ അറിയിച്ചു. കൂടാതെ, കഞ്ഞ് ഗര്‍ഭസ്ഥശിശുവായിരിക്കെ തനിക്കുണ്ടായ അല്‍ഭുതകരമായ അനുഭവങ്ങളും അവര്‍ പങ്ക് വെച്ചു.
ഹലീമയുടെ വീട്ടില്‍ നാലു വര്‍ഷം പ്രവാചകന്‍ ചെലവഴിച്ചു. അതിനിടെ രണ്ടു തവണ ഉമ്മയെ കാണാനായി മക്കയില്‍ പോയി. ഓരോ വര്‍ഷവും അബ്ദുല്‍ മുത്ത്വലിബ് കഞ്ഞിനെ കാണാന്‍ ഹലീമയുടെ വീട്ടില്‍ വന്നിരുന്നു. ഈയൊരു അനുഗ്രഹം ഒടുവില്‍ ഹലീമയെയും തുണക്താതിരുന്നില്ല. മഹതിയും ഭര്‍ത്താവും പിന്നീട് ഇസ്‌ലാമാശ്ലേഷിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ